പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് രാജ്യതലസ്ഥാനം വേദിയാകുമ്പോൾ സമാനതകളില്ലാത്ത ജാഗ്രതയിലും ഒരുക്കത്തിലുമാണ് ദില്ലി. പശ്ചിമേഷ്യയിലെ സംഘർഷവും റഷ്യ -യുക്രൈൻ യുദ്ധവും ആഗോള ഇന്ധന-സാമ്പത്തിക പ്രതിസന്ധികളുമെല്ലാം നിലനിൽക്കുമ്പോഴാണ് ഗ്ലോബൽ സൗത്തിന്റെ പ്രധാന്യം ഓർമ്മിപ്പിക്കാൻ ലോകനേതാക്കൾ ദില്ലിയിൽ കൈകോർക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. നാളെയും മറ്റന്നാളും രണ്ട് ദിവസമായാണ് ബ്രിക്സ് ഉച്ചകോടി ഭാരത് മണ്ഡപത്തിൽ നടക്കുക. ഇന്ന് തന്നെ ലോകനേതാക്കൾ ദില്ലിയിൽ എത്തി തുടങ്ങും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇന്ന് ദില്ലിയിലെത്തും. ഇരുവരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നാളെയാണ് എത്തുന്നത്. ലോക നേതാക്കൾക്ക് ദില്ലിയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിട്ടാണ് താമസം.
ഭാരത് മണ്ഡപവും നഗരത്തിലെ പ്രധാന ഹോട്ടലുകളും ഹൈ സെക്യൂരിറ്റി സോൺ ആണിപ്പോൾ, വ്യോമ – ഡ്രോൺ നിരീക്ഷണമടക്കം ഇവിടെ ഏർപ്പാടാക്കി കഴിഞ്ഞു. ദില്ലിയിലെ പല പ്രമുഖ ഹോട്ടലുകളും ഇതിനോടകം തന്നെ വിവിധ ലോക നേതാക്കളുടെ സുരക്ഷാ സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലേക്ക് മാറികഴിഞ്ഞു. സ്വകാര്യ വാഹനങ്ങളൊന്നും ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ അനുവദിക്കില്ല. മാധ്യമപ്രവർത്തകരടക്കം പ്രത്യേക ബസുകളിൽ പോകണം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാണ് ഈ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഭാരത് മണ്ഡപത്തിനകത്ത് നിയന്ത്രണങ്ങൾ കടുത്തതാണ്. മാധ്യമങ്ങൾക്ക് ഇന്റർനാഷണൽ മീഡിയ സെന്ററിൽ മാത്രമേ പ്രവേശിക്കാനാകൂ. പ്രധാന ചർച്ചകൾ നടക്കുന്നിടത്ത് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം. പതിവുപോലെ മൂർച്ചയുള്ള വസ്തുക്കൾ കൂടാതെ റിമോട്ട് കാർകീ, ഫ്ലാസ്ക്, ബൈനോക്കുലർ തുടങ്ങിയവയും ഭാരത് മണ്ഡപത്തിനകത്ത് വിലക്കിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ എല്ലാ സംവിധാനങ്ങളും സുരക്ഷയൊരുക്കാൻ കൈകോർക്കുന്നുണ്ട്. 15000 ദില്ലി പോലീസ് ഉദ്യോഗസ്ഥരും, 200 കമ്പനി കേന്ദ്രസേനയും സുരക്ഷയ്ക്കായി അധികമായി നഗരത്തിൽ വിന്യസിച്ചു.
പ്രധാനപ്പെട്ട റോഡുകളിലെല്ലാം അധിക ക്യാമറകൾ സ്ഥാപിച്ചു, സിസിടിവി നിരീക്ഷണവും കർശനമാക്കി. മധ്യ , തെക്കൻ ദില്ലിയെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുക ജൻപഥ്, കർത്തവ്യപഥ് അടക്കം ദില്ലിയിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം കാര്യമായ നിയന്ത്രണങ്ങളുണ്ടെന്നതും നഗരത്തിലെത്തുന്നവർ ഓർത്തിരിക്കണം. നഗരത്തിൽ 22 ഇടങ്ങളിലായി യാത്രക്കാരെ വഴിതിരിച്ചിവിടുന്ന പോയിന്റുകളുമുണ്ട്.
ട്രെയിൻ യാത്രക്കാരും വിമാനയാത്രക്കാരും സ്റ്റേഷനുകളിലേക്കും വിമാനതാവളത്തിലേക്കും പോകാൻ നേരത്തെ ഇറങ്ങണം, കൂടുതൽ സമയം യാത്ര വേണ്ടിവരും. എന്നാൽ മെട്രോ യാത്രകൾക്ക് നിയന്ത്രണമില്ല, മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദില്ലി പോലീസ് അഭ്യർത്ഥിക്കുന്നു. ദില്ലിയിലെത്തുന്ന ഓരോ നേതാവിനൊപ്പവും നൂറിൽ കുറയാത്ത പ്രതിനിധി സംഘവുമുണ്ട്. അതിനാൽ ഏകോപനത്തിൽ വലിയ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയവും സുരക്ഷാ ഏജൻസികളും നേരിടുന്നത്.

