മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കുമെന്നും റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ദ്ധ സമിതി പരിശോധനകൾ നടത്തിയത്. ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.

