അവയവക്കടത്ത്‌ റാക്കറ്റിലെ അഞ്ച്‌ പ്രതികൾ പോലീസ്‌ കസ്റ്റഡിയിൽ

അവയവക്കടത്ത്‌ റാക്കറ്റിലെ അഞ്ച്‌ പ്രതികൾ പോലീസ്‌ കസ്റ്റഡിയിൽ
alternatetext

എറണാകുളം, കൊല്ലം ജില്ലകളിലായി അവയവക്കടത്ത്‌ റാക്കറ്റിലെ അഞ്ച്‌ പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എറണാകുളം ജില്ലാ പോലീസ്‌ മേധാവി കെ.എസ്‌. സുദര്‍ശന്റെ നേതൃത്വത്തില്‍ വ്യാപക റെയ്‌ഡിലാണ്‌ പ്രതികള്‍ പിടിയിലായത്‌. കുന്നത്തുനാട്‌ കുമാരപുരം മോറക്കാല തടിയന്‍ വീട്ടില്‍ സണ്ണി വര്‍ഗീസ്‌ (56), ഭാര്യ സിനി വര്‍ഗീസ്‌ (50), ചേലക്കുളം കവുങ്ങപ്പറമ്പ്‌ കുഴിക്കാടന്‍ വീട്ടില്‍ സനോജ്‌ (32) എന്നിവരെ എറണാകുളം റൂറല്‍ ജില്ലയിലും, ശ്രീജ, സുധീര്‍ എന്നിവരെ കൊല്ലം കിളിക്കല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനിലും അറസ്‌റ്റ്‌ ചെയ്‌തു.

കുന്നത്തുനാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പള്ളിക്കര സണ്‍ കമ്മ്യൂണിക്കേഷന്‍ എന്ന സ്‌ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ അവയവ കച്ചവടത്തിന്‌ ഉപയോഗിക്കുന്നതിനായി എം.എല്‍.എ, എം.പി എന്നിവരുടെ വ്യാജ ബ്ലാങ്ക്‌ ലെറ്റര്‍ പാഡുകളടക്കമുള്ള വ്യാജരേഖകള്‍ പിടിച്ചെടുത്തു. വിവിധ മെഡിക്കല്‍ ലാബുകളുടെ വ്യാജ രേഖകള്‍, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക്‌ വ്യാജ ലെറ്റര്‍പാഡില്‍ ഡോക്‌ടറുടെ പേരും സീലും ഒപ്പും വച്ച്‌ ക്രത്രിമമായി തയാറാക്കി രോഗികളുടെ പേരും വിലാസവും, വൃക്ക ദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പി.സി.സി. ലഭിക്കുന്നതിനായി പോലീസിന്റേതെന്ന്‌ തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകള്‍ തുടങ്ങിയവ കണ്ടെത്തി. ഈ കേസിലാണ്‌ സണ്ണി വര്‍ഗീസ്‌, സിനി വര്‍ഗീസ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ചിത്രപ്പുഴ പോഞ്ഞാശേരി റോഡ്‌ സൈഡില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ എച്ച്‌.ഡി. ഡിജിറ്റല്‍ സ്‌റ്റുഡിയോയില്‍ നടത്തിയ റെയ്‌ഡില്‍ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജ രേഖകള്‍, ബ്ലാങ്ക്‌ ലെറ്റര്‍പാഡുകള്‍, സീലുകള്‍ നിര്‍മ്മിക്കുന്നതിന്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ്‌ സനോജിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വടക്കേക്കരയിലെ ഒരു വീട്ടില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ എറണാകുളത്തെ പ്രധാന ഹോസ്‌പിറ്റലില്‍നിന്നുള്ള വൃക്ക ദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്‌മാര്‍ട്ട്‌ ഫോണുകളും കണ്ടെത്തി.

അമ്പലമേട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പെരിങ്ങാല ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതില്‍ വ്യാജ രേഖകളും വ്യാജ മുദ്രകളും ഹാര്‍ഡ്‌ ഡിസ്‌കുകളും പോലീസ്‌ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടതാണ്‌ കൊല്ലം ജില്ലയിലെ കിളിക്കല്ലൂര്‍ പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ ശ്രീജ, സുധീര്‍ എന്നിവരുടെ വീട്ടില്‍ പരിശോധന നടത്തിയത്‌. ഇവിടെ നിന്ന്‌ അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജരേഖകള്‍ കണ്ടെത്തി. പെരുമ്പാവൂര്‍, ആലുവ, പുത്തന്‍കുരിശ്‌, മുനമ്പം സബ്‌ ഡിവിഷനുകള്‍ കേന്ദ്രീകരിച്ച്‌ ആറ്‌ സംഘങ്ങളായാണ്‌ പോലീസ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.