താനൂരില്‍നിന്ന് കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

താനൂരില്‍നിന്ന് കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
alternatetext

താനൂരില്‍നിന്ന് കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇവരെ ആർപിഎഫ് പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. രാവിലെ ഒമ്ബതോടെ ഇവരെ മുംബൈയില്‍വച്ച്‌ കേരള പോലീസിന് കൈമാറും. താനൂർ എസ്‌ഐയും രണ്ട് പോലീസുകാരും ഇതിനായി രാവിലെ മുംബൈയില്‍ എത്തും. താനൂരില്‍ നിന്നും കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെയാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 1.45 ന് ലോനവാലയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്.

മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്. അക്ബർ റഹീം എന്ന യുവാവും ഇവർക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ സുഹൃത്തുക്കളായത്. വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും ഇവർ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്. മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്‍റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങി.

ബുധനാഴ്ച മുതലാണ് ഫാത്തിമയെയും അശ്വതിയെയും കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച്‌ കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു