കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി വിമർശിച്ചു.
‘സുരക്ഷ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തതെന്നും, മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ലെന്നും ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഈ ഒരു ലംഘനം തന്നെ മതിയാകുമെന്നും കോടതി ഓർമിപ്പിച്ചു.
ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വം ലംഘിച്ച് ക്ഷേത്ര ഭരണസമിതി പരസ്യമായി ഹൈക്കോടതിയുടെ അധികാരത്തെ വെല്ലുവിളിച്ചുവെന്നും കോടതി വിമർശിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു.