താമരശ്ശേരിയിൽ വച്ച് പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. ഷാനിദിനെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്പയത്തോട്, താമരശ്ശേരി ഭാഗങ്ങളിൽ വൻതോതിൽ ലഹരി ഇയാൾ വിൽക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. പിടികൂടുമ്ബോൾ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു.
തുടർന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതിഗതികൾ സങ്കീർണമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് എൻഡോസ്‌കോപിക്ക് വിധേയമാക്കുകയും വയറ്റിൽ രണ്ട് പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മുകൾ ഭാഗം അമർത്തി ഒട്ടിക്കുന്ന തരത്തിലുളള സിപ് കവറുകളിലാക്കിയായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ഷാനിദ് മരിക്കുന്നത്.
വെളളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ സംശയാസ്പദമായ രീതിയിൽ അമ്പയത്തോട് നിന്ന് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടൻ തന്നെ കയ്യിലുണ്ടായിരുന്ന പൊതികൾ വിഴുങ്ങി ഷാനിദ് ഓടി. പിന്തുടർന്ന പൊലീസ് ഷാനിദിനെ പിടികൂടുകയായിരുന്നു.