തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണ്. സേവനം നല്‍കാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണ വിജയൻ്റെ കമ്ബനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തില്‍ അഴിമതി നടത്തിയതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകള്‍ പ്രോസിക്യൂഷൻ നടപടികള്‍ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാള്‍ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടിക്കേസില്‍ കഴിഞ്ഞ ജനുവരിയിലാണ് ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്ബനീസ് ഓഫിസുകള്‍ ആദ്യം പ്രാഥമികാന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകള്‍ കണ്ടെത്തിയെന്നായിരുന്നു അവരുടെ അന്വേഷണ റിപ്പോർട്ട്. അതേസമയം രജിസ്ട്രാർ ഓഫ് കമ്ബനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പിന്നീടാണ് എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയതും കുറ്റപത്രം സമർപ്പിച്ചതും.