ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
യു.എസിലെ ബോസ്റ്റണിലെ ബ്രൗണ്‍ സർവകലാശാലയില്‍ നടത്തിയ പ്രഭാഷണ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പേരെടുത്തു പറഞ്ഞുള്ള ആക്രമണത്തിനെതിരെ ബി.ജെ.പിയും രംഗത്തു വന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടർമാരെക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തതെന്നും. അവിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിട്ടുവീഴ്ച ചെയ്തെന്നും സംവിധാനത്തില്‍ ചില കുഴപ്പമുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
വോട്ടെടുപ്പ് ദിവസം വൈകുന്നേരം 5:30നും 7:30നും ഇടയില്‍ 65 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നല്കിയ കണക്ക്. ഇത് ഭൗതികമായി സംഭവിക്കാൻ അസാധ്യമാണ്. ഒരാള്‍ക്ക് വോട്ട് ചെയ്യാൻ ഏകദേശം 3 മിനിട്ട് വച്ച് നോക്കിയാല്‍ പുലർച്ചെ 2 മണി വരെ വോട്ടർമാർ ക്യൂവില്‍ നിന്നിട്ടുണ്ടാകും. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല.
ഞങ്ങള്‍ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍,തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിക്കുകയും ചട്ടം തന്നെ മാറ്റുകയും ചെയ്തു. അതിനാല്‍ ഇനി വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെടാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും സംവിധാനത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും വളരെ വ്യക്തമാണ്. താൻ ഇത് പലതവണ പറഞ്ഞിട്ടുണ്ടെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ മണ്ണില്‍ ഇന്ത്യൻ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അപമാനിച്ച രാഹുലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ബി.ജെ.പി വക്താവ് സംബിത് പാത്ര പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ് രാഹുലിന്റെ ലക്ഷ്യം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തട്ടിപ്പ് നടത്തിയതിന് രാഹുലും അമ്മ സോണിയ ഗാന്ധിയും ഉടൻ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.