ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും
alternatetext

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും. പരാതിക്കാര്‍ മൊഴിനല്‍കാത്ത കേസുകള്‍ എഴുതി തള്ളാന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 35 ലധികം കേസുകളില്‍ പരാതിക്കാരായ സിനിമാ പ്രവര്‍ത്തകര്‍ മൊഴിനല്‍കിയിട്ടില്ല. കേസ് എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കും എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ ചലച്ചിത്ര മേഖലയിലുണ്ടായിരുന്ന നിരവധി പേര്‍ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രാഥമികമായി കണക്കാക്കി കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

45 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസിന് മുന്നില്‍ പറയാന്‍ പലരും തയ്യാറായില്ല. അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ഇത്തരം സാഹചര്യത്തില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കാട്ടി കേസിലെ തുടര്‍നടപടികള്‍ കോടതി തന്നെ അവസാനിപ്പിക്കും. മാര്‍ച്ച്‌ 30നകം നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 30ലധികം കേസുകളുടെ തുടര്‍ നടപടികള്‍ ഇതോടെ അവസാനിക്കും. മൊഴി നല്‍കിയിട്ടുള്ള കേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.