കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആലുവ യു.സി കോളേജിലെ നാല് വനിതാ ഹോസ്റ്റലുകള്‍ അടച്ചു. 25 കുട്ടികള്‍ക്ക് വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മാർച്ച് 22നായിരുന്നു തുടക്കം. ഇന്നലെയും ചിലർക്ക് അസ്വസ്ഥതയുണ്ടായപ്പോഴാണ് ഹോസ്റ്റല്‍ അടയ്ക്കാൻ തീരുമാനിച്ചത്. ക്യാമ്ബസില്‍ താമസിക്കുന്ന രണ്ട് അദ്ധ്യാപകർക്കും കുടുംബാംഗങ്ങള്‍ക്കും അസുഖം ബാധിച്ചു.
കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കിണറും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കും. രോഗബാധിതരില്‍ രണ്ടുപേർ ഒഴികെയുള്ളവർ സുഖം പ്രാപിച്ചതായി പ്രിൻസിപ്പല്‍ ഡോ. മിനി ആലീസ് പറഞ്ഞു. ഏപ്രില്‍ രണ്ടിന് പരീക്ഷ തുടങ്ങുന്നതിനാല്‍ അതിനുമുമ്ബായി ആരോഗ്യവിഭാഗത്തിന്റെ പരിശോധന പൂർത്തിയാക്കി ഹോസ്റ്റല്‍ തുറന്നേക്കും. ഇരുനൂറോളം വിദ്യാർത്ഥിനികളാണ് ഹോസ്റ്റലില്‍ ഉള്ളത്.