തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. പ്രവേശനനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സ്കൂള്‍ വിദ്യാഭ്യാസ മേഖലയിയില്‍ ഘടനാപരമായ സമഗ്ര മാറ്റം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഒന്നാം ഭാഗത്തിലെ പ്രധാന ശിപാർശയായ സ്പെഷല്‍ റൂള്‍ പരിഷ്ക്കരണം പൂർത്തിയാക്കി. ഇത് നടപ്പാകുന്നതോടെ ഒരു തസ്തിക പോലും നഷ്ടപ്പെടില്ല. സ്ഥാനക്കയറ്റ സാധ്യത ഉയരും. നിരവധി ഘട്ടങ്ങളിലൂടെയാണ് സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കല്‍ നടന്നത്. ഇനി ശേഷിക്കുന്നത് ധനവകുപ്പിന്റെ അനുമതിയും നിയമസഭയുടെ വിദ്യാഭ്യാസ സബ്ജക്‌ട് കമ്മിറ്റിയുടെ അംഗീകാരവുമാണ്.
അതുകൂടി ലഭിച്ചാല്‍ സ്പെഷ്യല്‍ റൂള്‍ നിയമമായി മാറും. പുതിയ അധ്യയന വർഷം തന്നെ ഇതുസംബന്ധിച്ച് പുനഃസംഘടന നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.