സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ ഏപ്രില്‍ 10 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങള്‍ തടസ്സപ്പെടും.
പഞ്ചായത്തുകളിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്‌വെയർ സംവിധാനമായ കെ സ്മാർട്ട് വിന്യാസത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് തടസ്സം നേരിടേണ്ടിവരുക.
ഐ.എല്‍.ജി.എം.എസ്, സേവന, സഞ്ചയ, സകർമ സുലേഖ എന്നിങ്ങനെ വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയായിരുന്നു പഞ്ചായത്ത് ഓഫിസുകള്‍ പ്രവർത്തിച്ചിരുന്നത്. ഈ സംവിധാനം ഒഴിവാക്കി നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയറാണ് കെ-സ്മാർട്ട്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരു വർഷം മുമ്ബ് കെ-സ്മാർട്ട് നടപ്പാക്കിയിരുന്നു. അപ്പോഴുണ്ടായ പോരായ്മകള്‍ പരിഹരിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തിലും പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നത്.
പുതിയ സോഫ്റ്റ്‌വെയർ നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ എത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമാകും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫ്രണ്ട് ഓഫിസ് സംവിധാനം ഇതോടെ ഇല്ലാതാകും. ജനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും സ്വന്തംനിലക്കും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുകയും ഓണ്‍ലൈനില്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
പൊതുജനങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കുന്നതിന്‍റെ സൗകര്യാർഥം എല്ലാ പഞ്ചായത്ത് ഓഫിസുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്‍ററുകള്‍ പ്രവർത്തനം തുടങ്ങും. സ്വന്തംനിലയില്‍ ഓണ്‍ലൈൻ സംവിധാനങ്ങള്‍ ഉപയോഗിക്കാൻ അറിവില്ലാത്തവർക്ക് ഈ സെന്‍ററുകളില്‍ അപേക്ഷ സമർപ്പിക്കാനുള്ള സേവനങ്ങള്‍ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാർക്ക് ഫെസിലിറ്റേഷൻ സെന്‍ററുകള്‍ ചുമതല നല്‍കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.