തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്നുമുതൽ നിരാഹാര സമരം ചെയ്യുമെന്ന നിലപാടിൽ ഉറച്ചു ആശാ വർക്കർമാർ. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. എൻഎച്ച്‌എം മിഷൻ സംസ്ഥാന കോർഡിനേറ്ററുമായി നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനുപിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായുള്ള ചർച്ച നടത്തിയത്.
സ്വന്തം ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ചർച്ചയ്ക്കിടെ മന്ത്രിയെ ബോധിപ്പിച്ചെന്ന് ആശാ പ്രവർത്തകർ പറഞ്ഞു. സർക്കാരിനെ ഗൺ പോയിന്റിൽ നിർത്തി പൊടുന്നനെ വന്ന് 300 ശതമാനം വർധനയൊക്കെ ആവശ്യപ്പെട്ടാൽ എങ്ങനെ തരും സർക്കാർ ഒപ്പമുണ്ട്. അടുത്തയാഴ്ച കേന്ദ്രത്തിൽ പോകുന്നുണ്ട്. ചർച്ച ചെയ്യാം, നിങ്ങൾ പോകണം എന്ന് മന്ത്രി ആവശ്യപ്പെട്ടു .
സമരം നിർത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചത്. ഒരു രൂപയുടെ പോലും വർധനവില്ലാതെ, അതിനെക്കുറിച്ച് ചർച്ച ചെയ്യാതെ എങ്ങനെയാണ് തിരിച്ചുപോവുകയെന്ന് അവർ ചോദിച്ചു. സർക്കാരിന്റെ പ്രാരാബ്ധത്തേക്കുറിച്ച് മന്ത്രി എപ്പോഴും പറയുന്നതും നമ്മൾ എപ്പോഴും കേൾക്കുന്ന കാര്യങ്ങൾ ആവർത്തിച്ചു എന്ന് മാത്രമേയുള്ളൂ. ഇപ്പറഞ്ഞതിനപ്പുറം ഒരു ചർച്ചയും നടക്കുന്നില്ല. എൻഎച്ച്‌എമ്മിന്റെ ഡയറക്ടറടക്കം ചർച്ചയ്ക്കുണ്ടായിരുന്നു. ചർച്ച നടത്തി എന്ന് വരുത്തുക മാത്രമായിരുന്നു സർക്കാരിന്റെ ഉദ്ദേശം. അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നും ആശാ പ്രവർത്തകർ പറഞ്ഞു.
എന്നാൽ പ്രശ്‌നം ചർച്ച ചെയ്യുന്നതിന് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിക്ക് പോകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചർച്ച നടത്തുമെന്നുമാണ് വിവരം.