സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരായ വ്യക്തി അധിക്ഷേപൾക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹർഷകുമാറിന്റെ കീടം പരാമർശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.
അതിനിടെ ആശവർക്കർമാരുടെ സമരത്തെ നേരിടാൻ സർക്കാർ പുതിയ ഹെൽത്ത് വോളണ്ടിയർമാരെ തേടി എൻ എച്ച് എം സ്റ്റേഷൻ മിഷൻ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ആയുഷ്മാൻ ഭാരത് ഹെൽത്ത് സ്‌കീമിൽ പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനാണ് മാർഗനിർദ്ദേശം. ആശ വർക്കമാർ സമരം തുടർന്നാൽ ബദൽ സംവിധാനം ഒരുക്കണമെന്ന സർക്കുലറിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. സർക്കാർ നീക്കം അനുവദിക്കില്ലെന്നാണ് ആശ വർക്കർമാരുടെ പ്രതികരണം.