ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം ആരംഭിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ വിനോദ് മുമ്പാകെ കേസിലെ ഒന്നാം സാക്ഷിയുടെ ചീഫ് വിസ്താരമാണ് ഇന്ന് നടന്നത്.
വന്ദന കൊല്ലപ്പെട്ട ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ജോലി നോക്കിയിരുന്ന ഡോ മുഹമ്മദ് ഷിബിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ വിസ്തരിച്ചത്. സംഭവ ദിവസം രാവിലെ അഞ്ച് മണിയോടു കൂടി പൂയപ്പള്ളി പോലിസ് പ്രതിയെ കൊട്ടാരക്കര ഗവ ആശുപത്രിയിൽ കൊണ്ടുവന്നുവെന്നും തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെ പ്രതി തലയിൽ കുത്തുന്നത് താൻ കണ്ടുവെന്നും സാക്ഷി കോടതിയിൽ മൊഴി നല്കി.
തുടർന്ന് ഹോസ്പിറ്റലിലെ ഒബ്സർവേഷൻ മുറിയിൽ വെച്ച് പ്രതി വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നല്കി. ഇപ്രകാരം ആക്രമിച്ചയാളെ അറിയാമോ എന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാക്ഷി കോടതിയിലുള്ള പ്രതി സന്ദീപിനെ ചൂണ്ടിക്കാട്ടി തിരിച്ചറിഞ്ഞു.
തുടർന്ന് പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധം തിരിച്ച് അറിയാൻ സാധിക്കുമോ എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ആശുപത്രിയിൽ ഉപയോഗിക്കുന്ന തരം സർജിക്കൽ സിസ്സേഴ്സ് ആണ് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്താനും മറ്റുമായി ഉപയോഗിച്ചതെന്ന് സാക്ഷി കോടതിയിൽ മൊഴി നൽകി. കോടതിയിൽ ഉണ്ടായിരുന്ന ആയുധവും പ്രതി തിരിച്ചറിഞ്ഞു.
കൃത്യസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോക്ടർ വന്ദനയുടെ സ്തെത സ്കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയിൽ വച്ച് തിരിച്ചറിഞ്ഞു. തുടർ സാക്ഷി വിസ്താരം നാളെ നടക്കും
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‌പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.