ഗ്യാലറി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്.

alternatetext

കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്. ടൂര്‍ണമെന്റ് സംഘാടക സമതിക്കെതിരെ പോത്താനിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം 52 എണ്ണം ആയി. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല. അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രിയാണ് അപകടം.

ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്ബു പൈപ്പും തടിയും ഉപയോഗിച്ച്‌ നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്ബ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.