തിരുവനന്തപുരം: ആശാ സമരത്തിനോടുള്ള കേരള സർക്കാരിൻറെ നിലപാട് തികച്ചും ഏകാധിപത്യപരമാണെന്ന് വി.എം. സുധീരൻ. അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ 68 -ാം ദിവസം ആശാ സമരവേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ആശാ വർക്കർമാർ ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നത്. സമരത്തിനെതിരെ സംസാരിക്കുന്നവർക്കുള്‍പ്പെടെ ഇതറിയാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ ബജറ്റില്‍ ആശമാർക്ക് ഇൻസെൻറീവ് നല്‍കാൻ സ്വയം തുക വകയിരുത്തിയത് സർക്കാർ കാണണം.
പക്ഷെ, ഒരു ജനാധിപത്യ ഗവണ്‍മെൻറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നിഷേധ ഭാവമാണ് സർക്കാർ ഈ സമരത്തിനോട് വച്ചുപുലർത്തുന്നത്. അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച അവർ കാണിക്കുന്നത് കടുത്ത അനീതിയാണ്. അവരുടെ നിലപാടിന് ഒരു ന്യായീകരണവുമില്ല.ഇനിയെങ്കിലും വൈകാതെ , ഇതിലിടപ്പെട്ട് ന്യായമായ ഒരു പരിഹാരം ഉണ്ടാക്കാനുള്ള നീക്കം പിണറായി സർക്കാർ ചെയ്യണം.അതാണ് ജനാധിപത്യ പ്രവർത്തന രീതി. അങ്ങനെ ചെയ്യാത്ത ഈ സർക്കാരിന് ഇന്നല്ലെങ്കില്‍ നാളെ തെറ്റുതിരുത്തേണ്ടി വരുമെന്നും വി.എം. സുധീരൻ പറഞ്ഞു.