വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്:പ്രതിക്കെതിരെ ഉമ്മ ഷെമീനയുടെ മൊഴി

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്:പ്രതിക്കെതിരെ ഉമ്മ ഷെമീനയുടെ മൊഴി
alternatetext

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതിക്കെതിരെ ഉമ്മ ഷെമീനയുടെ മൊഴി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്കേ പരിക്കേറ്റതെന്നാണ് ഷെമീനയുടെ മൊഴി. ഇതാദ്യമായാണ് ഷെമീന മകനെതിരെ മൊഴി നല്‍കുന്നത്. കട്ടിലില്‍ നിന്നും വീണാണ് തനിക്ക് പരിക്കേറ്റത് എന്നായിരുന്നു ഇവർ ഇതുവരെ പൊലീസിനോട് പറഞ്ഞിരുന്നത്. ഭർത്താവിനോടും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, കിളിമാനൂർ എസ്‌എച്ച്‌ഒക്ക് നല്‍കിയ മൊഴിയിലാണ് ഷെമീന മകൻ അഫാൻ തന്നെ ആക്രമിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.

തനിക്ക് 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. ഇക്കാര്യം ഭർത്താവിന് അറിയില്ലെന്നും ഷെമീന പറഞ്ഞു. സംഭവദിവസം 50,000രൂപ തിരികെ നല്‍കണമായിരുന്നു. പണം ചോദിച്ച്‌ തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് സഹിക്കാനാകാതെയാണ് അഫാൻ ക്രൂരത കാട്ടിയതെന്നും ഷെമീന വെളിപ്പെടുത്തി.തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ അഫാൻ ആദ്യം തന്റെ കഴുത്ത് ഞെരിച്ച്‌ ചുമരില്‍ തലയടിച്ചു എന്ന് ഷെമീന പൊലീസിനോട് പറഞ്ഞു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോള്‍ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.

മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായും അഫാന്റെ ഉമ്മ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി യുട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും ഗൂഗിളില്‍ സെർച്ച്‌ ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്. അതേസമയം, തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താൻ ചെയ്ത ക്രൂരതകള്‍ പൊലീസിനോട് വിവരിച്ചത്.