പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ.

പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ.
alternatetext

കോട്ടയം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ. പ്രണയക്കെണികളെയും ഭീകരപ്രവർത്തനങ്ങളെയും കുറിച്ച്‌ പി.സി ജോർജ് പറഞ്ഞതിൽ അടിസ്ഥാനമുണ്ടെന്നും സിറോ മലബാർ സഭ പബ്ലിക്ക് അഫയേർസ് കമ്മീഷൻ പ്രസ്താവിച്ചു. ഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്‌ ഇതേ കുറിച്ച്‌ വ്യക്തമാക്കിയിട്ടുള്ളത് ലഹരി വിപത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.സി ജോർജ് പറഞ്ഞതിൽ വസ്തുയുണ്ടെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.

പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ലഹരി വ്യാപനത്തെ കുറിച്ചും പി.സി ജോർജ് പറഞ്ഞതിൽ അടിസ്ഥാനമുണ്ട്. സിറോ മലബാർ പബ്ലിക്ക് അഫയേർസ് കമ്മീഷൻ ഇക്കാര്യങ്ങൾ വിലയിരുത്തി എന്നത് കൂടി വ്യക്തമാക്കുന്നു.
മതരാഷ്‌ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമതഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്-കുറിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം: മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി. ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്‌ക്കുള്ള അന്താരാഷ്‌ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

മതരാഷ്‌ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്‌ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. ശ്രീ. പി.സി. ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷ യും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.

ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്‌ഫോടക ശേഖരം കേരളം മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോർജ് പറഞ്ഞതാണ് വിവാദമായത്. പി.സി.ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന്റെ കയ്യിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ യോഗത്തിൽ പി.സി.ജോർജ് നടത്തിയ പ്രസംഗത്തിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.