വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചു ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കേരളം

alternatetext

വേനല്‍ ചൂടില്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം നേരിടാന്‍ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെഎസ്‌ഇബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതായി നിര്‍മ്മിച്ച കെഎസ്‌ഇബി അമ്ബലപ്പുഴ സെക്ഷന്‍ ഓഫീസിന്റെയും സബ് ഡിവിഷന്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാര്‍ച്ചില്‍ ഇത് 100 ദശലക്ഷം യൂണിറ്റില്‍ എത്താന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേനല്‍ ചൂടിന്റെ സമയത്ത് കൈമാറ്റ ക്കരാര്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പഞ്ചാബുമായും യുപിയുമായും കരാറിന് ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍നടപടി.

സംസ്ഥാനത്തിന് വൈദ്യുതി അധികമായി ആവശ്യമുള്ള മാര്‍ച്ച്‌ മുതല്‍ മെയ് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനും ഉപഭോഗം കുറവുള്ള ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇത് തിരികെ നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.