സജിത്ത് ഹരിപ്പാട്
ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന, കുട്ടനാടിൻ്റെ ഹൃദയതാളമായ നെഹ്രു ട്രോഫി വള്ളംകളിയുടെയും തുടർന്ന് നടന്ന സിബിഎൽ മത്സരങ്ങളുടെയും ബോണസ് തുകയും സമ്മാനത്തുകയും ഇതുവരെ ലഭിക്കാത്തതിനാൽ, വള്ളംകളി ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്രു ട്രോഫി വള്ളംകളി നീട്ടിവെച്ചു വയ്ക്കുകയും സിബിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുവാനും എടുത്ത തീരുമാനത്തിൽ വിവിധ വള്ളംകളി സംഘടനകളുടെയും വള്ളംകളി സംരക്ഷണ സമിതിയുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സിബിഎൽ മത്സരങ്ങൾ 12 നിന്നും ആറായി ചുരുക്കി നടത്തുവാൻ സർക്കാർ തീരുമാനിച്ചത്.
കോട്ടയം, കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം എന്നിവിടങ്ങളിലെ മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. അവസാന മത്സരം ശനിയാഴ്ച കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടക്കാനിരിക്കെ എല്ലാ ക്ലബ്ബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോടിക്കണക്കിന് രൂപയാണ് പല ക്ലബ്ബുകളും കടം വാങ്ങിയും മറ്റു പല സംവിധാനത്തിലൂടെയും ചെലവഴിച്ച് നെഹ്രു ട്രോഫി മുതൽ സിബിഎൽ മത്സരങ്ങൾ വരെയുള്ള മത്സരങ്ങൾക്കായി വള്ളങ്ങളെ സജ്ജമാക്കുന്നത്.
എന്നാൽ, ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും മത്സരങ്ങളിൽ പങ്കെടുത്ത വള്ളങ്ങൾക്ക് ലഭിക്കേണ്ട ബോണസ് തുകയും സമ്മാനത്തുകയും ലഭിക്കാത്തതിനാൽ പല ക്ലബ്ബുകളും മത്സരങ്ങൾക്ക് ആവശ്യമായ കൃത്യമായ പരിശീലനം നടത്തുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇത് പലപ്പോഴും വള്ളംകളിയുടെ യഥാർത്ഥ മത്സരഫലത്തെ ബാധിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നിലവിലെ സിബിഎൽ ചാംപ്യൻഷിപ്പിലുള്ള ഒൻപത് വള്ളങ്ങളുടെ സമിതികളും ആ വള്ളങ്ങൾ തുഴയുന്ന ക്ലബ്ബ് ഭാരവാഹികളും ചേർന്ന് വെള്ളിയാഴ്ചക്കുള്ളിൽ പണം ലഭ്യമാക്കുന്നതിനെക്കുറിച്ച് ഉറപ്പായ തീരുമാനമായില്ലെങ്കിൽ ശനിയാഴ്ചത്തെ കളിയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്.
കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ വളരെ ഏറെ പ്രസക്തമായ വള്ളംകളി, കേരള ടൂറിസം വകുപ്പ് ഏറ്റെടുത്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിൽ നിശ്ചിത മത്സരങ്ങൾ നടത്തുന്നത് ഇത് നാലാം സീസൺ ആണ്. മുൻവർഷങ്ങളിലും കൃത്യമായി ബോണസ് തുകയോ സമ്മാനത്തുകയോ യഥാസമയം കിട്ടിയിരുന്നില്ല എന്നത് വള്ളംകളിയുമായി മുന്നോട്ടുപോകുന്ന ക്ലബ് പ്രവർത്തകരെയും തുഴച്ചിൽക്കാരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും വിവിധ കാര്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോളാണ് കുട്ടനാടിന്റെ ഹൃദയതാളമായ വള്ളംകളിയ്ക്ക് വേണ്ടത്ര പരിഗണന നൽകാതെ ഇരിക്കുന്നത്.